ഹരിദ്വാർ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എല്ലാ പൗരന്മാർക്കും അവരുടെ മതം നോക്കാതെ നിയമങ്ങൾ നടപ്പിലാക്കാനും രൂപീകരിക്കാനുമുള്ള നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിന്റെ കരട് ഇതിനോടകം തയ്യാറായി കഴിഞ്ഞുവെന്നും പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഹരിദ്വാറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ഏകീകൃത സിവിൽ കോഡിനെപ്പറ്റി അദ്ദേഹം പറഞ്ഞത്.
“സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം, ഏകീകൃത നിയമം നടപ്പിലാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അദ്ധ്യക്ഷതയിൽ അഞ്ചംഗ യുസിസി കമ്മിറ്റി കരടും തയ്യാറാക്കിയിട്ടുണ്ട്. കരട് പൂർത്തിയായതായി സമിതി ഇന്ന് എന്നെ അറിയിച്ചിട്ടുണ്ട്. കരട് ലഭിച്ചാലുടൻ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി സംസ്ഥാനത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കും”- പുഷ്കർ സിംഗ് ധാമി പറഞ്ഞു.
യുസിസിയുടെ കരട് തയ്യാറാക്കാൻ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ശുപാർശകൾ കഴിഞ്ഞ ഡിസംബർ 22-ന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ധാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശുപാർശകൾ അംഗീകരിച്ചത്. നിലവിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷയായ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ അദ്ധ്യക്ഷ. വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്നൻ സിംഗ്, ഡൂൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരേഖ ദങ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.