ബീജിംഗ്: യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ചൈന. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിന് പിന്നാലെയാണ് ഇറാനെ ചൈന ഇക്കാര്യം അറിയിച്ചത്. വ്യാപാര കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണം നിയന്ത്രിക്കാൻ ഹൂതികളോട് ഇറാൻ ആവശ്യപ്പെടണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയുമായുള്ള വ്യാപാര ബന്ധത്തെ ഈ നീക്കം ബാധിച്ചേക്കാമെന്നാണ് ഇറാനിയൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയും ഇറാനും തമ്മിൽ വിവിധ വിഷയങ്ങളിൽ ബീജിംഗിലും ടെഹ്‌റാനിലും വച്ച് ഉദ്യോഗസ്ഥതലത്തിൽ കൂടിക്കാഴ്ചകൾ നടന്നിരുന്നു. എന്നാലിത് എപ്പോൾ നടന്നുവെന്നോ ആരാണ് ഈ യോഗങ്ങളിൽ പങ്കെടുത്തതെന്നോ ഉള്ള വിവരങ്ങൾ ഇരുകൂട്ടരും പുറത്ത് വിട്ടിട്ടില്ല.
തങ്ങളുടെ താത്പര്യങ്ങൾ ഏതെങ്കിലും വിധത്തിൽ ബാധിച്ചാൽ അത് ഇറാനുമായുള്ള ബിസിനസ് പങ്കാളിത്തത്തെ മോശമായി ബാധിക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഹൂതികളോട് സംയമനം പാലിക്കാൻ ഇറാൻ ആവശ്യപ്പെടണമെന്നും ചൈന പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മേഖലയിൽ വ്യാപാര കപ്പലുകളെ തുടർച്ചയായി ലക്ഷ്യമിട്ട് തുടങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒരാളാണ് ചൈന. അടുത്തിടെയായി ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ് തുടങ്ങിയിരുന്നു. ചൈനയുടെ ഏതെങ്കിലും കപ്പലുകൾ ആക്രമിക്കുകയോ, രാജ്യ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയോ ചെയ്താൽ അത് ഇറാന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ചൈന അറിയിച്ചതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത് വിട്ടിട്ടില്ല.