ലക്നൗ: ജോലിയില്ലെങ്കിലും ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി. കൂലിപ്പണിക്ക് പോലും പോയാൽ 300-400 രൂപ ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി.
2015-ലാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടതോടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതി പരാതി നൽകിയിരുന്നു. പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഭാര്യ ബിരുദധാരിയാണെന്നും അദ്ധ്യാപികയായി പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ഭർത്താവ് ഹൈക്കോടതിയിൽ അപേക്ഷിച്ചിരുന്നു. താൻ രോഗബാധിതനാണെന്നും വാടകമുറിയിലാണ് താമസിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. മാതാപിതാക്കളെയും സഹോദരിമാരെയും പരിപാലിക്കേണ്ടതുണ്ടെന്നും യുവാവ് വ്യക്തമാക്കി.
ഭാര്യയ്‌ക്ക് 10,000 രൂപ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഭർത്താവിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കൂലിപ്പണിയിൽ നിന്നുള്ള വരുമാനമേയുള്ളൂവെന്ന വാദവും കോടതി അംഗീകരിച്ചില്ല. യുവാവ് ആരോഗ്യവാനാണെന്നും അദ്ധ്വാനിച്ച് പണം സമ്പാദിക്കാൻ കഴിയുമെന്നും കോടതി വിലയിരുത്തി. ഭർത്താവിന് ജോലിയിൽ നിന്ന് വരുമാനമില്ലെന്ന് വാദത്തിനായി സമ്മതിച്ചാൽ പോലും ഭാര്യക്ക് ജീവനാംശം നൽകാൻ അയാൾ ബാധ്യസ്ഥനാണെന്ന് 2022-ലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. അവിദഗ്ധ തൊഴിലാളി ആണെങ്കിൽ പോലും കുറഞ്ഞത് പ്രതിദിനം 300 രൂപ മുതൽ 400 രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു.