ആലപ്പുഴ: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ. ബിജെപി നേതാവ് എന്നതിലുപരി തീരദേശ മേഖലയിൽ നിന്നും ഉയർന്നുവന്ന നേതാവിനെയാണ് പ്രതികൾ ഇല്ലായ്മ ചെയ്തത്. സംഭവത്തെ കേവലം രാഷ്‌ട്രീയ കൊലപാതകമായി കാണാൻ സാധിക്കില്ല. നിഷ്ടൂരമായ ഭീകരാക്രമണമാണ് നടന്നതെന്നും അത് പരിഗണിച്ചാണ് കോടതി ഉചിതമായ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും എം.വി. ഗോപകുമാർ പറഞ്ഞു.
വായ്‌ക്കരി ഇടാൻപോലും സാധിക്കാത്ത തരത്തിൽ രൺജിത്ത് ശ്രീനിവാസന്റെ ശരീരത്തെ പ്രതികൾ വെട്ടിമുറിച്ചു. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് ഹീനമായ പ്രവൃത്തി നടന്നത്. ഭീകരർക്കുള്ള താക്കീതാണ് കോടതി വിധി. കോടതി വിധിയിൽ അതിയായ സന്തോഷമുണ്ട്. ഗോപകുമാർ പറഞ്ഞു.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ.
കേസിൽ 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരാണ്. മൂന്ന് പ്രതികളാണ് കൃത്യം ഗൂഢാലോചന ചെയ്തത്.