ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്‌ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും വേഷം ധരിച്ചാണ് ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ പ്രവേശിച്ചത്. ജെനീനിലെ ഇബ്ൻ സിന ആശുപത്രിയിലാണ് സംഭവം. പാലസ്തീൻ ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിഞ്ഞ മൂന്ന് ഹമാസ് ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.
ഹമാസ് ഭീകരർ തങ്ങളുടെ ഒളിത്താവളങ്ങളായി ഇത്തരത്തിൽ ആശുപത്രികളെ ദുരുപയോഗിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ പ്രവേശിച്ച് തിരച്ചിൽ നടത്തുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പന്ത്രണ്ടോളം ഐഡിഎഫ് അംഗങ്ങളാണ് റെയ്ഡിന്റെ ഭാഗമായി ആശുപത്രിക്കുള്ളിലേക്ക് ഇരച്ചു കയറിയത്. പ്രാദേശിക വേഷവും ആശുപത്രി ജീവനക്കാരുടെ വേഷവുമാണ് ഇവർ ധരിച്ചിരിക്കുന്നത്. തോക്കുകൾ ഉൾപ്പെടെ രഹസ്യമായി സൂക്ഷിച്ചാണ് ഇവർ ഉള്ളിലേക്ക് പ്രവേശിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാണ്.
ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്‌ക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ പൂർണമായി ഗാസയിൽ നിന്ന് പിൻവലിച്ച് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന ഹമാസിന്റെ ആവശ്യവും ഇസ്രായേൽ തള്ളി. യുദ്ധം അവസാനിപ്പിച്ച ശേഷം ബന്ദികളെ വിട്ടയയ്‌ക്കുന്നത് ചർച്ച ചെയ്യാമെന്ന നിലപാടിലാണ് ഹമാസ് ഭീകരർ. മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ ഹമാസ് നേതാക്കൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്.















