ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിൽ വീണ വിജയന് കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണം ഇനി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (എസ്എഫ്ഐഒ). വീണയ്‌ക്കും വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിനുമെതിരായ ആർഒസി അന്വേഷണം മാറ്റിയാണ് എസ്എഫ്ഐഒയ്‌ക്ക് ചുമതല നൽകിയിരിക്കുന്നത്. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്‌ക്ക് കൈമാറിയത്. ഇത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
വലിയ സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളുമാണ് സാധാരണ എസ്എഫ്ഐഒ അന്വേഷിക്കുന്നത്. മന്ത്രാലയത്തിന് കീഴിൽ നിലവിലുള്ള ഏറ്റവും വലിയ അന്വേഷണ എജൻസിയാണ് എസ്എഫ്ഐഒ. അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾക്ക് എസ്എഫ്ഐഒയ്‌ക്ക് അധികാരമുണ്ടെന്നത് കേസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
എസ്എഫ്ഐഒയുടെ അന്വേഷണ പരിധിയിൽ കെഎസ്ഐഡിസിയും ഉൾപ്പെടുന്നുണ്ട്. എക്സാലോജിക്ക് – സിഎംആർഎൽ ഇടപാടിന് മേലുള്ള അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ വരും. കോർപറേറ്റ് ലോ സർവീസിലെ ഉന്നത ഉദ്യോഗസ്ഥരും നിലവിലെ ആർഒസി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ്എഫ്ഐഒ അന്വേഷണ സംഘത്തിലുണ്ടാകും.