കൊച്ചി കപ്പൽശാലയ്ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോഗിക്കുക. മറ്റൊരു കപ്പൽ കൂടി നിർമ്മിച്ച് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.
ഡീസലിന് പുറമേ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻ തോതിൽ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓഫ് ഷോർ ഊർജ്ജോത്പാദന രംഗത്തെ പ്രവർത്തനാവശ്യങ്ങൾക്കും സേവനത്തിനും അറ്റകുറ്റപ്പണികൾക്കുമായി നോർവേയിലെ വാർഡ് എഎസ് ആണ് ഈ കപ്പൽ രൂപകൽപന ചെയ്തത്.
ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റവും മൂന്ന് 1300 ഇ.കെ.ഡബ്ല്യൂ ഡീസൽ ജനറേറ്ററുമാണ് കപ്പലിന് കരുത്ത് പകരുക. കൂറ്റൻ ലിഥിയം ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് വൻതോതിൽ കാർബൺ മലിനീകരണം കുറയ്‌ക്കാൻ ഇത് സഹായിക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള കപ്പലിന്റെ പ്രധാന കാബിനിൽ 54 ടെക്നീഷ്യൻമാരെയും ജീവനക്കാരെയും ഉൾക്കൊള്ളനാകും.
രണ്ട് ദശകത്തിലേറെയായി കപ്പൽ നിർമ്മാണ രംഗത്ത് വൻ മുന്നേറ്റമാണ് കൊച്ചി കപ്പൽശാല നടത്തുന്നത്. അമേരിക്ക, ജർമനി, നോർവേ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കാണ് അത്യാധുനിക കപ്പലുകൾ നിർമ്മിച്ച് നൽകിയിട്ടുള്ളത്. ജർമൻ കമ്പനിക്ക് വേണ്ടിയുള്ള എട്ട് മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.