ന്യൂഡൽഹി: ആയുഷ്മാൻ ആരോഗ്യ ഇൻഷുറസ് പദ്ധതിയിൽ ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രസർക്കാരിന്റെ കരുതൽ പദ്ധതിയുടെ ഗുണം കൂടുതൽ പേർക്ക് ലഭ്യമാക്കുന്നത്.
രാജ്യത്തെ ബിപിഎൽ കാർഡുടമകൾക്ക് വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. ആയുഷ്മാൻ ഭാരത് – നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ കീഴിൽ 5ലക്ഷം രൂപ വരെ ഇവർക്ക് ചികിത്സയ്‌ക്കായി ലഭിക്കും. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പണം നൽകാതെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്ന പദ്ധതിയിൽ ഒരാൾക്കോ കുടുംബത്തിലെ എല്ലാവർക്കുമായോ അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉപയോഗിക്കാം.പ്രധാനമന്ത്രി ജൻ ആരോഗ്യയോജനയുടെ കീഴിലുള്ള പദ്ധതി പി.എം ജയ് എന്നും അറിയപ്പെടുന്നു.
കുടുംബത്തിന്റെ വലിപ്പം അംഗങ്ങളുടെ പ്രായം ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും ചികിത്സാനുകൂല്യം നൽകുന്നു. പരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുൻപുള്ള മൂന്നു ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ലാബ്, മരുന്നുകൾ, ഡോക്ടർ ഫീസ്, മുറിവാടക, ഓപ്പറേഷൻ തിയേറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇമ്പ്ലാന്റ് ചാർജുകൾ, എന്നിവയും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.