ന്യൂഡൽഹി: 2047-ഓടെ ഭാരതം വികസിത രാജ്യമാകുമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വികസിത രാജ്യം എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്ന പരിപൂർണ വിശ്വാസ ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മോദി സർക്കാർ രാജ്യത്തെ നാനാഭാഗത്തും വികസനം കൊണ്ടുവരുമെന്നും ഒരു മേഖലയെ പോലും ബജറ്റിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഇന്ന് നമ്മുടെ രാജ്യം സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ലോകത്തിലെ വിശ്വാസമുള്ള രാജ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവജനങ്ങളുടെ കഴിവും അറിവും മെച്ചപ്പെടുത്തി അവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ ചൂണ്ടികാട്ടിയിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും സ്വകാര്യ നിക്ഷേപങ്ങളിലെ നിരക്ക് വർദ്ധിപ്പിക്കാനും ഉതകുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.