മുംബൈ: അഞ്ചാം ക്ലാസിലെ മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 28കാരനായ അദ്ധ്യാപകന് 5 വർഷം തടവും 10,000 രൂപ പിഴയും. ഗോവണ്ടി ആസ്ഥാനമായുള്ള സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാൾ. പോക്‌സോ പ്രത്യേക കോടതി ജഡ്ജി സീമ ജാദവാണ് ശിക്ഷ വിധിച്ചത്. 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷൻ 10 (ഗുരുതരമായ ലൈംഗികാതിക്രമം), 12 (ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. കുറ്റം ഗൗരവമുള്ളതാണെന്നും സാക്ഷികളുടെ മൊഴി ഇത് ശരിവയ്‌ക്കുന്നുണ്ടെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കല്പന ഹയർ ആവശ്യപ്പെട്ടിരുന്നു.
2019 സെപ്റ്റംബർ 24ന് ശേഷമാണ് അദ്ധ്യാപകനെതിരെ ഒരു വിദ്യാർത്ഥിനി പരാതി നൽകുന്നത്. വിദ്യാർത്ഥികളോട് ഇയാൾ മോശമായി പെരുമാറുന്നത് ഒരു വിദ്യാർത്ഥിനിയുടെ സഹോദരൻ നേരിട്ട് കാണുകയായിരുന്നു. പ്രതി സാധാരണക്കാരനല്ലന്നും അദ്ധ്യാപകനാണ്. മറ്റ് തൊഴിലുകളെ സ്വാധീനിക്കുന്ന ഒരേയൊരു തൊഴിൽ അദ്ധ്യാപനമാണ്. അതിനാൽ, അദ്ധ്യാപകൻ ഒരു സംരക്ഷകനായി പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികളും സമൂഹവും പ്രതീക്ഷിക്കുന്നുതായും കോടതി നിരീക്ഷിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾ ഇരകളിൽ ആജീവനാന്തം മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിക്കുമെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.