ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് പാകിസ്താൻ പ്രീമിയർ ലീഗെന്ന് പാക് മുൻ നായകൻ ബാബർ അസം. എക്സിലെ ഒരു ചോദ്യോത്തര വേളയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 2008 തുടക്കമിട്ട ഐപിഎൽ ആണ് ലോകത്ത് ടി20 ലീഗുകൾക്ക് പ്രചോദനമായത്. വരുമാനത്തിലും പ്രചാരത്തിലും വലിയ ഉയരങ്ങൾ താണ്ടിയ ഐ.പി.എല്ലിന്റെ മൂല്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പം കിടപിടിക്കുന്നതാണ്. 2022 ൽ ഐപിഎൽ വഴി ബിസിസിഐക്ക് ലഭിച്ചത് 2400 കോടിയിലേറെ വരുമാനമായിരുന്നു. അതേസമയം പാകിസ്താൻ ലീഗിന്റെ വരുമാനം 550 കോടി പോലും ഇതുവരെ കടന്നിട്ടില്ല.
അതേസമയം 2016ലാണ് പി.എസ്.എൽ ആരംഭിക്കുന്നത്. എന്നാൽ പാകിസ്താന് പുറത്ത് വലിയ പ്രചാരം നേടാൻ പി.എസ്.എല്ലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പി.എസ്.എല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരനാണ് 29കാരനായ ബാബർ. 79 മത്സരങ്ങളിൽ നിന്ന് 2935 ആണ് താരം ഇതുവരെ നേടിയിട്ടുണ്ട്. നിലവിൽ പെഷവാർ സൽമി ടീമിന് വേണ്ടിയാണ് ബാബർ കളിക്കുന്നത്. പി.എസ്.എല്ലിന്റെ 9-ാം എഡിഷന് 17ന് തുടക്കമാകും. അതേസമയം ഐപിഎല്ലിന്റെ മിനി താര ലേലം അടുത്തിടെ ദുബായിൽ അവസാനിച്ചിരുന്നു.