ന്യൂഡൽഹി : ഇന്ത്യയുടെ യുപിഐയ്ക്ക് ഫ്രാൻസിന്റെ അംഗീകാരം . ഫ്രാൻസിലെ ഇന്ത്യൻ എംബസി പാരീസിലെ ഈഫൽ ടവറിൽ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഔദ്യോഗികമായി അവതരിപ്പിച്ചു. ഇനി ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി രൂപയില്‍ തന്നെ പേയ്മെന്റ് നടത്താം. . ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഫ്രാൻസിലെ ഇന്ത്യൻ എംബസി ഈ പരിപാടി സംഘടിപ്പിച്ചത് .
യുപിഐയെ ആഗോളവൽക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിത്. ഇത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .
ഈഫൽ ടവർ സന്ദർശിക്കാനെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ഫ്രാൻസിൽ അവരുടെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് മർച്ചൻ്റ് വെബ്സൈറ്റിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിതമായി ഓൺലൈൻ ഇടപാടുകൾ നടത്താം.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം . . ജനുവരി 25നാണ് മാക്രോൺ ജയ്പൂരിലെത്തിയത്. അതിനിടെ, യുപിഐ പേയ്മെൻ്റ് ഡിജിറ്റൽ സംവിധാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അറിയിച്ചു. പണമിടപാടുകൾ എങ്ങനെ നടത്താമെന്ന് പഠിപ്പിച്ചു. ഇതിന് പുറമെ ഇരു നേതാക്കളും ചായ കുടിച്ചു. പ്രസിഡന്റ് മാക്രോണാണ് ഇതിന് പണം യുപിഐ വഴി നൽകിയത്.
‘ ജയ്പൂരിൽ പ്രധാനമന്ത്രി മോദിയോടൊപ്പം കഴിച്ച ചായ ഞാൻ ഒരിക്കലും മറക്കില്ല, കാരണം അതിന് യുപിഐ വഴി പണം നൽകിയതാണ്. അത് എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെയും ഊഷ്മളതയുടെയും പാരമ്പര്യത്തിന്റെയും പുതുമയുടെയും മികച്ച ഉദാഹരണമായിരുന്നു ആ ചായ.‘ എന്നാണ് അന്ന് മാക്രോൺ പറഞ്ഞത്