മലപ്പുറം: മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി. ഇതുകണ്ട് ഞെട്ടിയ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി. അസാധാരണമായ ഇയാളുടെ പ്രവൃത്തിയാണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. അസം സ്വദേശിയായ ഇയാൾ ഭക്ഷണം കഴിച്ചിട്ട് നാലുദിവസമായെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് വാങ്ങി നൽകിയ ഷവർമയും പഴവും കഴിച്ച ഇയാൾ ഇവിടെ നിന്നും പോവുകയായിരുന്നു. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
നല്ല രീതിയിൽ വസ്ത്രം ധരിച്ചിരുന്ന ഇയാൾ രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപ് കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. യുവാവിന്റെ പ്രവൃത്തി ആൾക്കാരെ ഒട്ടാകെ ഞെട്ടിച്ചു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും പോയെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.