ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ വിഗ്രഹം നിർമ്മിച്ച ശില്പി അരുൺ യോഗിരാജിനെ ആദരിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ബെംഗളൂരുവിൽ നാല് ദിവസം നീണ്ടുനിന്ന അഖില ഭാരതീയ കലാസാധക സംഗമം സമാപനത്തിലാണ് അരുൺ യോഗിരാജിനെ സർസംഘചാലക് ആദരിച്ചത്. വേദിയിലെത്തിയ അരുൺ സർസംഘചാലകിന് മുന്നിൽ നമസ്കരിച്ചതിന് ശേഷമാണ് ആദരവ് ഏറ്റുവാങ്ങിയത്.
സമൂഹത്തിന് സംസ്കാരം നൽകാനുള്ള ഉത്തരവാദിത്തം കലയ്‌ക്കുണ്ടെന്ന് ചടങ്ങിൽ ഡോ.മോഹൻ ഭാഗവത് പറഞ്ഞു. എത്ര വിമർശനങ്ങൾക്കിടയിലും, കലയെ ഒരു ശാസ്ത്രമായി ഉപയോഗിച്ചുകൊണ്ട് രാഷ്‌ട്രം ക്ഷേമവും സമത്വവും ഐക്യവും സ്ഥാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താനായി മൂന്ന് വിഗ്രഹങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ അരുൺ നിർമ്മിച്ച വിഗ്രഹമാണ് പ്രതിഷ്ഠയ്‌ക്കായി തിരഞ്ഞെടുത്തത്. ശ്രീരാമചന്ദ്രന്റെ ബാലഭാവത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.