അർജുന അവാർഡ് ജേതാവായ ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എയർലൈൻ ജീവനക്കാരിയായ 22കാരിയാണ് താരത്തിനെതിരെ പരാതി നൽകിയത്. ഇന്ത്യൻ ഹോക്കി ടീമിലെ പ്രതിരോധ താരം വരുൺകുമാറിനെതിരെയാണ് കേസെടുത്തത്. 17-ാം വയസുമുതൽ താരം തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി. ബെംഗളുരു പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2018ൽ വരുൺകുമാർ സായിയിൽ പരിശീലത്തിലായിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് വരുൺ നിരന്തരമായി സന്ദേശം അയച്ചിരുന്നെങ്കിലും താൻ പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ സുഹൃത്തുക്കളെക്കൊണ്ട് സ്വാധീനിച്ച് കൂടികാഴ്ചയ്‌ക്ക് പ്രേരിപ്പിച്ചു. ഇതിന് പിന്നാലെ പ്രണയമാണെന്ന് വരുൺ വെളിപ്പെടുത്തി. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി തുടർന്ന് ഇത് പ്രണയത്തിനും വഴിമാറി.
2019ൽ ബെഗളുരുവിലെ ജയനഗറിലെ ഹോട്ടലിൽ ഭാവികാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് വിധേയയാക്കി. പ്രായപൂർത്തിയായില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഇത്. പെൺകുട്ടി എതിർത്തെങ്കിലും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീണ്ടും പലതവണ ഇത് തുടർന്നു. അഞ്ചുവർഷത്തെ ബന്ധത്തിന് ശേഷം വിവാഹകാര്യം പറഞ്ഞപ്പോൾ വരുൺ അകൽച്ച പാലിച്ചു.
മെസേജിനും ഫോൺകോളുകൾക്കും പ്രതികരണമില്ലാതായി. പിന്നാലെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഹിമാചൽ സ്വദേശിയായ താരം 2017ലാണ് ഇന്ത്യക്കായി അരങ്ങേറുന്നത്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ടീം വെങ്കലം നേടിയപ്പോൾ ഹിമാചൽ സർക്കാർ താരത്തിന് ഒരുകോടി പാരിതോഷികം നൽകിയിരുന്നു. 2021 അർജുന ലഭിച്ച താരം പഞ്ചാബ് പോലീസിലെ ഡി.എസ്.പിയാണ്.