തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. മൂന്നംഗ സംഘമാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നാണ് പരാതി. ഈ കഴിഞ്ഞ ജനുവരി 13-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കുട്ടിയെ സഹപാഠികൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നത്. മർദ്ദനവിവരം പുറത്ത് പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു.
ട്യൂഷൻ സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. മർദ്ദനത്തിന്റെ വീഡിയോ വിദ്യാർത്ഥിയുടെ സുഹൃത്താണ് അമ്മയ്ക്ക് അയച്ചു കൊടുത്തത്. തുടർന്ന് രക്ഷിതാക്കളാണ് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.