കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവ്വമായി ശ്രമിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. സംഭവസമയം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല, തെളിവുകൾ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയില്ല തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് കേസന്വേഷണത്തിൽ സംഭവിച്ചത്. ഈ സാഹചര്യത്തിൽ കൊലപാതക കേസ് പുനരന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കേസിന്റെ അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയതായി പോക്‌സോ കോടതി കണ്ടെത്തിയ സിഐ ടി.ഡി. സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2021 ജൂൺ 30-നാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അയൽവാസിയായ അർജുനെ അറസ്റ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ കട്ടപ്പന അതിവേഗ പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി വി.മഞ്ജു കുറ്റവിമുക്തനാക്കിയിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചെങ്കിലും കുറ്റങ്ങൾ തെളിക്കാൻ പ്രോസിക്യൂഷന് തെളിഞ്ഞില്ലെന്ന കാരണത്താലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുനെ വെറുതെ വിട്ടത്.