മുംബൈ: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. മുബൈയിലെ കഞ്ചുർ മാർഗിലാണ് സംഭവം. റീസ സ്വദേശിനിയായ ദീപ യാദവ്(22) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷ് യാദവാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കഞ്ചുർ മാർഗിൽ ഇരുവരും താമസിച്ചിരുന്ന വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ദുർഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്വിരീകരിച്ചത്.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭർത്താവ് രാജേഷ് യാദവിനെ പിടികൂടിയത്. സംഭവ ശേഷം ഉത്തർപ്രദേശിലേക്ക് കടന്ന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഡിസിപി രാജ് തിലക് റോഷൻ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് എത്തുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. എന്നാൽ വിവാഹ ശേഷം യുവതിയെ ഭർത്താവ് ഗാർഹിക പീഡനത്തിനിരയാക്കിയിരുന്നു. ഇരുവരും തമ്മിൽ വഴക്കുകൾ പതിവാണെന്ന് അയൽവാസികളും പറയുന്നു. ആറ് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹമെന്ന് പോലീസ് അറിയിച്ചു.