വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. മാനന്തവാടിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ രംഗത്തെത്തി. വിവരങ്ങൾ അന്വേഷിക്കാനെത്തിയെ എസ്പി, ടി. നാരായണനെ നാട്ടുകാർ തടഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങി മെഡിക്കൽ കോളേജ് വരെ നടന്നു പോകാനും നാട്ടുകാർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് നടന്നെത്തിയ ജില്ലാ പോലീസ് മോധാവിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായി എത്തിയ ജനക്കൂട്ടം നഗര മദ്ധ്യത്തിൽ എസ്പിയെ തടഞ്ഞു വയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. ദാരുണ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് വീടിന്റെ മതിൽ പൊളിച്ചെത്തിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന അജീഷ് കുമാറിനെ കൊലപ്പെടുത്തിയത്. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ടയച്ച മോഴയാനയാണിത്. എന്നാൽ തുടരെ തുടരെയുള്ള വന്യമൃഗ ആക്രമണത്തിൽ വയനാട്ടിലെ ജനങ്ങൾ വലയുകയാണ്. ഇതിൽ കാര്യമായ നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും നാട്ടുകാർ അറിയിച്ചു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അധികൃതർ അറിയണം. പ്രശ്നത്തിന് പരിഹാരം കാണാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നും കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നും നാട്ടുകാർ അറിയിച്ചു.