ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ചരിത്രത്തിന്റെ ഭാഗമായാണെന്നും അതൊരിക്കലും വർഗ്ഗീയ പ്രശ്നമല്ലെന്നും ബിജെപി എംപി സത്യപാൽ സിംഗ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് സമ്മേളനത്തിന്റെ അവസാന സമ്മേളനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാൻ ശ്രീരാമൻ എല്ലായിടത്തുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചർച്ച ആരംഭിച്ചത്. പാർലമെന്റ് ചർച്ചയിൽ അയോദ്ധ്യ രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവാൻ ശ്രീരാമൻ ഞങ്ങൾക്ക് പ്രചോദനമാണ്. മര്യാദ പുരുഷോത്തമൻ ശ്രീരാമനെ കുറിച്ചുള്ള ചർച്ച നമുക്കെല്ലാവർക്കും ഒരു അനുഗ്രഹമാണ്. രാമൻ ഒരു വികാരവും പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. സർക്കാരിന്റെ രണ്ടാം ഘട്ടത്തിലെ അവസാനത്തെ ലൊകസഭ സമ്മേളനം കൂടിയാണിത്. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ചും പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കുറിച്ചുമായിരിക്കും ഇന്ന് ചർച്ച നടക്കുക.