മമ്മൂട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാഷ്‌ട്രപതിവരെ പേടിച്ച് പോയ അവസരം ഉണ്ടായിട്ടുണ്ടെന്ന് നടൻ ശ്രീനിവാസൻ. ദേശീയപുരസ്കാര വേദിയിൽ അന്നത്തെ രാഷ്‌ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. എസ്.എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ചിന്താവിശിഷ്ടയായ ശ്യാമളയ്‌ക്ക് പുരസ്കാരം ലഭിച്ച വർഷം മമ്മൂട്ടിക്കും പുരസ്കാരമുണ്ടായിരുന്നു. അവാർഡ് വാങ്ങുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കൈയ്യിൽ നിന്ന് പുരസ്കാരം വാങ്ങുന്ന റിഹേഴ്സലുണ്ട്. എങ്ങനെയാണ് അവാർഡ് വാങ്ങേണ്ടത്, പ്രസിഡന്റിനോട് സംസാരം ഒഴിവാക്കാണം തുടങ്ങിയ കാര്യങ്ങളാണ് റിഹേഴ്സലിൽ പറഞ്ഞുകൊടുക്കുന്നത്.
പിറ്റേന്ന് പുരസ്കാര ദാനച്ചടങ്ങിൽ ആങ്കർ പുരസ്കാരം കൈപറ്റുന്നവരെ കുറിച്ച് സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ അവതാരക രണ്ടാം തവണയാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനാകുന്നതെന്നു പറഞ്ഞു. ഇത് കേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. തനിക്ക് മൂന്നാം തവണയാണ് ദേശീയപുരസ്കാരം ലഭിക്കുന്നതെന്നാണ് പറഞ്ഞത്.
അന്നത്തെ രാഷ്‌ട്രപതിയായിരുന്ന കെ.ആർ നാരായണൻ ഈ അലർച്ച കേട്ട് പേടിച്ചു പോയി. ഏതേലും തീവ്രവാദി ആക്രമണമാണോ എന്നായിരിക്കും അദ്ദേഹം കരുതിയത്. പുരസ്കാരം വാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാന്‍ കേട്ടില്ല, പക്ഷേ സോറി സര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നുന്നു. മൂന്ന തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഉച്ചത്തിൽ സംസാരിക്കണമോ എന്നതായിരുന്നു അന്നത്തെ എന്റെ സംശയം.’- ശ്രീനിവാസൻ പറഞ്ഞു.