അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദ്വിന യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. യുഎഇയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.
‘വളരെ സവിശേഷമായ ഒരു സമ്മേളനത്തിനാണ് യുഎഇ വേദിയാകുന്നത്. കാരണം ഇതിന് മുമ്പ് ഇങ്ങനെയാരു സമ്മേളനം നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനായി കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. ലോകനേതാവായി മാറിയ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ കാത്തിരിപ്പിലാണ്. അവർക്ക് പ്രധാനമന്ത്രിയോടുള്ള സ്‌നേഹമാണ് ഇതിലൂടെ മനസിലാകുന്നത്. സ്ത്രീകളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. -ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ പറഞ്ഞു.
ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരും. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും. മറുനാട്ടിൽ നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടിയാകും ഇത്. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദ ബന്ധത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ഇഴയടുപ്പം പരിപാടികളിൽ നിറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി 14 ന് അബുദാബിയിലെ ബാപ്സ് ക്ഷേത്രം ഉദ്ഘാടനം ചെയ്യും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്.