ന്യൂഡൽഹി:പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ (EBITDA) ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) 1,500 കോടി രൂപയിലധികം ലാഭം നേടിയതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . 2022 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബിഎസ്എൻഎല്ലിന്റെ രണ്ട് പുനരുജ്ജീവന പാക്കേജുകളുടെ പിൻബലത്തിലാണ് ഈ ലാഭം നേടിയത്.
ഒരു പതിറ്റാണ്ട് മുമ്പ് ബിഎസ്എൻഎൽ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും വൈഷ്ണവ് പറഞ്ഞു. എന്നാൽ, ഇപ്പോൾ അത് പുനരുജ്ജീവിപ്പിച്ചു. 4ജിക്ക് ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ ഉപയോഗിച്ച് 5ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്.
4G വയർലെസ് സേവന വിപണിയിൽ ബിഎസ്എൻഎൽ വലിയ പങ്ക് പിടിച്ചെടുക്കുമെന്നും 2027 സാമ്പത്തിക വർഷത്തോടെ ലാഭകരമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഇലക്‌ട്രോണിക് കയറ്റുമതി മേഖലയിൽ ഭാരതം 10 ബില്യൺ ഡോളറിന്റെ നാഴികക്കല്ലിലെത്തിയതായി മന്ത്രി വൈഷ്ണവ് പറഞ്ഞു. വരും വർഷങ്ങളിൽ ഉൽപ്പാദനത്തിൽ 300 ബില്യൺ ഡോളറും കയറ്റുമതിയിൽ 100 ബില്യൺ ഡോളറും കൈവരിക്കാനുള്ള ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ET NOW ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് .