തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാനാണ് കേരളാ സർക്കാർ ശ്രമിക്കുന്നതെന്നും കേരളത്തിന് പണം മുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേന്ദ്രസർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നില്ല എന്ന കേരളാ സർക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണ്. നരേന്ദ്രമോദി സർക്കാരിന് കേരളത്തോട് മാത്രം വിവേചനം കാണിക്കാൻ എങ്ങനെ സാധിക്കും. മാസപ്പടി കേസിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. സുപ്രീം കോടതിയിൽ പോയതുകൊണ്ട് സംസ്ഥാന സർക്കാരിന് ഒരു ഗുണവും ലഭിക്കില്ല. സംസ്ഥാന സർക്കാർ സാവകാശം ചോദിക്കുകയാണ് വേണ്ടത്. കേരളത്തിലെ ഭരണ സംവിധാനത്തിന്റെ തകർച്ചയുടെ ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കുക തന്നെ ചെയ്യണം. കേന്ദ്രം വിവേചനം കാട്ടുന്നു എന്ന പരാതി സുപ്രീം കോടതി പോലും കാര്യമായി എടുത്തിട്ടില്ല.
വന്യജീവികളുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന പണം പോലും കേരളത്തിൽ ഉപയോഗിക്കുന്നില്ല. എന്നിട്ടും ഇതൊരു രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പ്രതിപക്ഷവും ഇടതുമുന്നണിക്കൊപ്പം നിൽക്കുകയാണ്
കിഫ്ബിയെ വലിയ സംഭവം ആക്കിയവർ അതിനെപ്പറ്റിയൊന്നും ഈ ബജറ്റിൽ പറഞ്ഞിട്ടില്ല. കേരളാ സർക്കാർ ഒർജിനൽ രേഖകളുമായി കേന്ദ്ര ധനമന്ത്രിയെ കാണണം. കിഫ്ബി വഴി തോമസ് ഐസക്ക് കേരളത്തെയാണ് വിറ്റത്. രാജ്യദ്രോഹമാണ് തോമസ് ഐസക് ചെയ്തതെന്നും സുരേന്ദ്രൻ വിമർശിച്ചു.