ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഹാജി അബ്ദുൾ മാലിക്കും മകനും ഉൾപ്പെടെ ഒമ്പത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. ഹൽദ്വാനി സിവിൽ കോടതിയുടെതാണ് ഉത്തരവ്. എല്ലാ പ്രതികൾക്കെതിരെയും സിആർപിസി സെക്ഷൻ 83, 82 പ്രകാരം നടപടിയെടുക്കാനും കോടതി പോലീസിന് അനുമതി നൽകി. ഒമ്പത് പ്രതികൾക്കെതിരെയും സിവിൽ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മുഖ്യ ആസുത്രകനായ ഹാജി അബ്ദുൾ മാലിക്കിന്റെ 2.44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ഹൽദ്വാനി മുനിസിപ്പൽ കോർപ്പറേഷനും ആരംഭിച്ചിരുന്നു. സർക്കാരിനുണ്ടായ നഷ്ടം പരിഹരിക്കാനാണ് സ്വത്ത് പിടിച്ചെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 8 ന്, ഹൽദ്വാനിയിലെ അനധികൃത മസ്ജിദ് നീക്കം ചെയ്യുന്നതിനിടെ, ഒരു കൂട്ടം ഇസ്ലാമിക മതമൗലികവാദികൾ പോലീസിനെ ആക്രമിച്ചിരുന്നു . നൂറുകണക്കിന് പോലീസുകാർക്കാണ് ആക്രമണകാരികളുടെ അഴിഞ്ഞാട്ടത്തിൽ പരിക്കേറ്റത്. കലാപവുമായി ബന്ധപ്പെട്ട് 30 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു,