ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ചതിനെ തുടർന്ന് ഹൽദ്വാനിയിൽ നടന്ന കലാപത്തിലെ പ്രധാന പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. മുഖ്യ സൂത്രധാരൻ അബ്ദുൾ മാലിക്കും മകൻ അബ്ദുൾ മൊയീദിനും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് നൈനിറ്റാൾ പോലീസ് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായതൊടെ കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 42 ആയി. ആക്രമികളെ പിടികൂടാൻ നൈനിറ്റാൾ എസ്പി ഹർബൻസ് സിങ്ങിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ആക്രമികളെ കണ്ടെത്തുന്നത്.
ഫെബ്രുവരി 8 ന്, ഹൽദ്വാനിയിലെ അനധികൃത മദ്രസ നീക്കം ചെയ്യുന്നതിനിടെ, ഒരു കൂട്ടം ഇസ്ലാമിക മതമൗലികവാദികൾ പോലീസിനെ ആക്രമിച്ചിരുന്നു.നൂറുകണക്കിന് പോലീസുകാർക്കാണ് ആക്രമണകാരികളുടെ അഴിഞ്ഞാട്ടത്തിൽ പരിക്കേറ്റത്. പിടിയിലായവരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യസൂത്രധാരൻ ഹാജി അബ്ദുൾ മാലിക്കും മകനും ഉൾപ്പെടെ ഒമ്പത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. ഒമ്പത് പ്രതികൾക്കെതിരെ സിവിൽ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.