ന്യൂഡൽഹി : ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസമാണ് മുസാഫർനഗറിൽ നിന്ന് നാല് ടൈം ബോംബുകളുമായി ജാവേദ് ഷെയ്ഖ് എന്ന യുവാവിനെ പിടികൂടിയത് . ഇമ്രാന എന്ന യുവതിയ്ക്കായാണ് ഈ ബോംബുകൾ നിർമ്മിച്ചതെന്നാണ് ജാവേദ് പോലീസിനോട് പറഞ്ഞത് . ഇതിന് മുമ്പും ഇമ്രാനയ്ക്കായി ജാവേദ് ബോംബ് ഉണ്ടാക്കിയിരുന്നു.
2013ൽ മുസാഫർനഗറിലുണ്ടായ കലാപത്തിനിടെ 200 ഓളം ബോംബുകൾ ഇമ്രാന ഓർഡർ ചെയ്ത് സ്വന്തമാക്കിയതായി ഇൻ്റലിജൻസ് ബ്യൂറോയുടെയും (ഐബി) യുപി എസ്ടിഎഫിന്റെയും ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്. ഈ കലാപസമയത്തും ജാവേദാണ് ബോംബുകൾ വിതരണം ചെയ്തത് . ആ കലാപത്തിനിടെ മുസാഫർനഗറിലും പരിസര പ്രദേശങ്ങളിലും വൻതോതിലുള്ള അക്രമങ്ങളുണ്ടായി.
2020ലെ പൗരത്വ ഭേദഗതി നിയമ (സിഎഎ) കലാപത്തിലും ഇമ്രാന 100 ലധികം ബോംബുകൾ വിതരണം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്ടിഎഫ് എഎസ്പി ബ്രിജേഷ് സിംഗ് പറഞ്ഞു. ആ ബോംബുകൾ ഉണ്ടാക്കിയതിൽ ജാവേദിന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്. ബോംബ് നിർമാണത്തിന് കൂടുതൽ ഓർഡറുകളും ജാവേദിന് ലഭിച്ചിരുന്നു
ജാവേദിന്റെ അറസ്റ്റിന് പിന്നാലെ ബോംബ് നിർമാണത്തിന് ലഭിച്ച ഓർഡറുകളുടെ പട്ടികയും എസ്ടിഎഫിന് ലഭിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവർക്കൊപ്പം ജാവേദുമായി സമ്പർക്കം പുലർത്തിയവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇമ്രാന തന്ത്ര ക്രിയയും ചെയ്യാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജാവേദ് പറഞ്ഞു. ഷാംലി ജില്ലയിലെ താമസക്കാരിയാണ് ഇമ്രാന, എന്നാൽ മുസ്ലിം ആധിപത്യമുള്ള മുസാഫർനഗറിലെ ഖലാപ്പർ പ്രദേശത്താണ് താമസിച്ചിരുന്നത്. എസ്ടിഎഫ് ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇമ്രാന ഇതിനകം ഒളിവിൽ പോയിരുന്നു.
ജാവേദ് പകൽ ഫുട്പാത്തിലെ സ്റ്റാളിൽ നിന്ന് ടി-ഷർട്ടുകളും ലോവറുകളും വിൽക്കുകയും രാത്രിയിൽ ബോംബ് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ബോംബ് തയ്യാറാക്കുന്നതിനായി ജാവേദിന് ഇമ്രാന 10,000 രൂപ അഡ്വാൻസ് നൽകിയിരുന്നു. ബോംബ് കൈമാറിയാൽ ബാക്കി 40,000 രൂപ നൽകാമെന്നായിരുന്നു ഇമ്രാനയുടെ വാഗ്ദാനം. ഈ ബോംബുകൾ എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന വിവരം ഇമ്രാനയ്ക്ക് മാത്രമേ അറിയൂവെന്നും ജാവേദ് പറഞ്ഞു.
മുസഫർനഗറിൽ തന്നെയുള്ള അമ്മാവനിൽ നിന്നും മുത്തച്ഛനിൽ നിന്നും ബോംബ് നിർമ്മാണം പഠിച്ചതായി ജാവേദ് പറഞ്ഞു. ഇയാളുടെ അമ്മാവൻ മുഹമ്മദ് അർഷി മുസാഫർനഗറിൽ പടക്കക്കട നടത്തുകയാണ്. ബോംബ് നിർമിക്കാൻ ജാവേദ് ഡോക്ടർമാരിൽ നിന്ന് ഗ്ലൂക്കോസ് കുപ്പികൾ വാങ്ങിയിരുന്നു. സൈക്കിൾ കടയിൽ നിന്ന് ഇരുമ്പ് ബുള്ളറ്റുകൾ കൊണ്ടുവന്നിരുന്നു.ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയാണ് പിതാവെന്ന് ജാവേദ് ഷെയ്ഖ് പറഞ്ഞു. അച്ഛനും മുത്തച്ഛനും മുസാഫർനഗറിലാണ് താമസിക്കുന്നത്.