കൊൽക്കത്ത: ബംഗാളിൽ രാഷ്ട്രപതി ഭരണമല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്നും അവർ വളരെയധികം ഭയപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശമാണ്. സ്ത്രീകൾ തന്റെ മുന്നിൽ വന്ന് കരയുകയാണ്. 2 ബലാത്സംഗങ്ങളും ഗുരുതരമായ പീഡനവും ഉൾപ്പെടെ 18 പരാതികളാണ് തനിക്ക് ലഭിച്ചതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
“ഇന്ന് ഞാൻ സന്ദേശ്ഖാലി സന്ദർശിച്ചു, നിരവധി സ്ത്രീകൾ നേരിട്ടെത്തി പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടു. ഇത് രാഷ്‌ട്രീയ അജണ്ടയാണെന്ന് ദൂരെ ഇരുന്നു അഭിപ്രായം പറയുന്നവർ ഒരിക്കൽ ഇവിടെ സന്ദർശിക്കണം. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കായി ഗവർണർ ഒരു വീട് പണികഴിപ്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടിൽ സുരക്ഷിതരല്ലെന്ന് തോന്നുന്നവർക്ക് ഇവിടെ വന്ന് ജീവിക്കാം.
സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ആവശ്യം സുരക്ഷയാണ്. അത് ഞങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ പോലീസിന് പേടിക്കാതെയും രാഷ്‌ട്രീയ അജണ്ടയിൽ നിന്ന് മാറിനിന്നും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്ത്, പോലീസിന് പ്രവർത്തിക്കാൻ കഴിയുന്നില്ല. പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും രാഷ്‌ട്രീയ അജണ്ട മൂലം അവർക്ക് ഒന്നും ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. രണ്ട് പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പ്രധാന പ്രതിയായ ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.” – രേഖ ശർമ്മ പറഞ്ഞു.
മമത ബാനർജി രാജിവച്ച് ഒരു സ്ഥാനവുമില്ലാതെ സന്ദേശ്ഖാലിയിൽ വരണമെന്നും എന്നാലെ അവർക്ക് ഇവിടുത്തെ സ്ത്രീകളുടെ വേദന മനസ്സിലാകൂവെന്നും സ്ത്രീകൾക്ക് നിരവധി അനീതികൾ നേരിടെണ്ടി വന്നെന്നും മുൻപ് പ്രദേശം സന്ദർശിച്ച ശേഷം അവർ പറഞ്ഞിരുന്നു. പിന്നാലെ കമ്മീഷൻ അദ്ധ്യക്ഷ ഗവർണറെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.