തൃശൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച തുടക്കം. ബുധനാഴ്ച ക്ഷേത്രത്തിൽ കൊടിയേറും. ഇതിന് മുന്നോടിയായി ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. ബുധനാഴ്ച രാവിലെയാണ് ആനയില്ലാ ശീവേലി നടക്കുക. ക്ഷേത്രത്തിലെ ആനയില്ലാത്ത കാലഘട്ടം അനുസ്മരിപ്പിക്കുക എന്നതാണ് ചടങ്ങ്.
ഇതിന് ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആനയോട്ടം ആരംഭിക്കും. ആനയോട്ടവുമായി ബന്ധപ്പെട്ടുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സബ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ പ്രാവശ്യം പത്ത് ആനകളെ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുപ്പിക്കുന്നത്. മദപ്പാടില്ലാത്തതും അപകടകാരികളല്ലാത്തതുമായ 17 ആനകളുടെ ലിസ്റ്റ് വിദഗ്ധ സമിതി തയാറാക്കി. ഇതിൽ നിന്നും പത്ത് ആനകളെയാകും നറുക്കിട്ടെടുക്കുക. നറുക്കിട്ടെടുക്കുന്നതിൽ നിന്നും അഞ്ച് ആനകളിൽ മൂന്നെണ്ണത്തെ മാത്രമാകും ഓടുന്നതിനായി നിയോഗിക്കുക.
ബാക്കി രണ്ട് ആനകളെ കരുതലായി നിർത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മഞ്ജുളാൽ പരിസരത്ത് പത്ത് ആനകളെയും അണിനിരത്തുന്നതായിരിക്കും. ക്ഷേത്ര നാഴിക മണി മൂന്ന് പ്രാവശ്യം അടിക്കുന്നതോടെ മാരാർ ശംഖ് മുഴക്കും. ഇതോടെ ആനയോട്ടം ആരംഭിക്കും. ആദ്യം ഓടിയെത്തി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. ക്ഷേത്രത്തിനുള്ളിൽ ആനകളെ ഓടാൻ അനുവദിക്കില്ല. മഞ്ജുളാൽ മുതൽ ക്ഷേത്രം വരെയും ഇക്കുറി ബാരിക്കേഡുകൾ ഉയർത്തിക്കെട്ടും. തണൽ ഒരുക്കി ഇവിടെയാകും ആനകളെ നിർത്തുക.
അതേസമയം ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ കലശ ചടങ്ങുകളിൽ പ്രധാനമായ തത്വകലശാഭിഷേകം ഭക്തിനിർഭരമായി നടന്നു. ഇന്ന് സഹസ്രകലാശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കും. ബ്രഹ്മകലശാഭിഷേകത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടക്കുന്ന കലശ ചടങ്ങുകൾ സമാപിക്കും. തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടാണ് തത്വകലശാഭിഷേകവും ഉച്ചപൂജയും നിർവഹിച്ചത്. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് തത്വകലശ പൂജ നടത്തി.