ചെന്നൈ: റെയിൽവേ ട്രാക്കിൽ കന്നുകാലികളുടെ തലയോട്ടിയും പാറക്കഷ്ണങ്ങളും കണ്ടെടുത്തു. തമിഴ്നാട്ടിലെ കന്യാകുമാരി റെയിൽവേ ട്രാക്കിലാണ് തലയോട്ടിയും പാറക്കഷ്ണങ്ങളും കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ ഓപ്പറേറ്ററാണ് ഇവ റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി ശ്രദ്ധിച്ചത്. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കുക എന്ന ഉദ്ദേശ്യത്തോടെ അക്രമികൾ മനഃപൂർവ്വവും ചെയ്തതാകമെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ ട്രെയിൻ മുറിച്ചുകടക്കുന്നതിനിടെയാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. അപകടം മനസിലായതോടെ ട്രെയിൻ ഓപ്പറേറ്റർ ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് ഓപ്പറേറ്റർ റെയിൽവേ ഗേറ്റ്മാനെയും പോലീസിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തലയോട്ടിയും പാറക്കഷ്ണങ്ങളും ട്രാക്കിൽ നിന്നും മാറ്റിയിട്ടുണ്ട്.
മൂന്ന്, നാല് പേരടങ്ങിയ സംഘം ബൈക്കിലെത്തിയാണ് ഇവ ട്രാക്കിൽ ഉപേക്ഷിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 10 മുതൽ 15 കിലോ വരെ ഭാരമുള്ള പാറക്കഷ്ണങ്ങളാണ് ട്രാക്കിൽ നിന്നും കണ്ടെടുത്തത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.