തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒമ്പതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എംജി ഗോപാലകൃഷ്ണൻ നടയ്ക്കിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.
സുരക്ഷാ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമായിരുന്നു ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചു. ആനയോട്ടം നടന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പാന്മാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറുന്നത്.
ഉത്സവത്തിന്റെ രണ്ടാം ദിനമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനുള്ളിൽ തെക്ക് ഭാഗത്തും രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിക്കും. 29-നാണ് പള്ളിവേട്ട.