വാക്കുപാലിച്ച് സ്മൃതി ഇറാനി; ഇനി ജനങ്ങൾക്കൊപ്പം താമസിക്കും; അമേഠിയിലെ വീടിന്റെ ഗൃഹപ്രവേശം നടന്നു

Published by
Janam Web Desk

ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സ്വന്തം മണ്ഡലമായ അമേഠിയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു. പുതിയ വസതിയുടെ ഗൃഹപ്രവേശന ചടങ്ങുകൾ സ്മൃതി ഇറാനിയും ഭർത്താവും ചേർന്നാണ് നടത്തിയത്. ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന വാഗ്ദാനം ഇതോടെ സഫലമാക്കിയിരിക്കുകയാണ് സ്മൃതി ഇറാനി.

2021 -ലാണ് അമേഠിയിൽ വീട് നിർമ്മിക്കാനായി സ്മൃതി ഇറാനി സ്ഥലം വാങ്ങിയത്. ഗൗരവ് ഗഞ്ചിലെ സുൽത്താൻ പൂരിലാണ് കേന്ദ്രമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നത്. നേതാക്കൻമാരെയും സാധാണക്കാരെയുമടക്കം എല്ലാവരെയും ചടങ്ങിലേക്ക് സ്മൃതി ഇറാനി ക്ഷണിച്ചിരുന്നു.

വീടിന്റെ പുറം ഭിത്തിയിൽ ഭഗവാൻ ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഗൃഹപ്രവേശം എന്നത് സ്മൃതി ഇറാനിയുടെ ആഗ്രഹമായിരുന്നു. മുമ്പ് അമേഠിയിൽ നിന്ന് ജയിച്ച് പോയവർ ഒളിച്ചോടുമ്പോഴാണ് ജനങ്ങൾക്കൊപ്പം താമസിക്കാൻ ജനങ്ങളുടെ നായിക തീരുമാനിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ രാംപ്രസാദ് മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു.

സ്മൃതി ഇറാനി ആദ്യമായി അമേഠിയിലേക്ക് മത്സരിക്കാനെത്തുമ്പോൾ നാട്ടുകാരിയല്ലെന്നാണ് കോൺഗ്രസ് പറഞ്ഞ് നടന്നത്. കഴിഞ്ഞ അഞ്ച് വർഷവും, അമേഠിയിൽ നിന്ന് അമേഠിയ്‌ക്ക് വേണ്ടിയാണ് സ്മൃതി പ്രവർത്തിച്ചത്. ഗൃഹപ്രവേശം കഴിയുന്നതോടെ പുറത്തുനിന്നുള്ളവൾ എന്ന കോൺഗ്രസിന്റെ പ്രചാരണവും നിൽക്കും, അമേഠിയുടേതാണ് സ്മൃതി ഇറാനിയെന്ന് നാട്ടുകാർ ഉറക്കെ പ്രഖ്യാപിക്കും, രാംപ്രസാദ് മിശ്ര പറഞ്ഞു.

Share
Leave a Comment