ലക്നൗ: പ്രധാനസേവനകൻ ഇന്ന് വാരാണസിയുടെ മണ്ണിൽ. അദ്ദേഹം 13,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സന്ദ് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികത്തിന്റെ സ്മരണ പുതുക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. രാവിലെ 11.30-ഓടെ സന്ദ് ഗുരു രവിദാസിന്റെ ജന്മസ്ഥലത്ത് ദർശനവും പൂജയും നടത്തും.
ഉച്ചയോടെയാകും പ്രധാനമന്ത്രി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. വാരാണസിയുടെ ഗതാഗത മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികളും ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഘർഗ്ര-പാലം-വാരണാസി ഭാഗത്ത് നാലുവരിപ്പാത, സുൽത്താൻപൂർ-വാരണാസി ഭാഗത്തിന്റെ നാലുവരിപ്പാത എന്നിവ ഉൾപ്പെടെയുള്ള റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടക്കും.
വ്യാവസായിക മേഖലയിുടെ വികസനത്തിന് ഉത്തേജനം നൽകുന്നതിനായി സേവാപുരിയിൽ എച്ച്പിസിഎൽ എൽപിജി ബോട്ടിലിംഗ് പ്ലാൻറ്, അപ്സിഡ അഗ്രോ പാർക്ക് കാർഖിയോണിലെ ബനാസ് കാശി സങ്കുൽ പാൽ സംസ്കരണ യൂണിറ്റ്, അപ്സിഡ അഗ്രോ പാർക്കിലെ വിവിധ അടിസ്ഥാന പ്രവർത്തനങ്ങൾ, നെയ്ത്തുകാർക്കായി കാർഖിയോണിൽ സിൽക് ഫാബ്രിക്ക് പ്രിൻറിംഗ് സെൻ്റർ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (NIFT) തറക്കല്ലിടലും ഇന്ന് നിർവഹിക്കും. മേഖലയിലെ വിദ്യാഭ്യാസ, പരിശീലന അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങ് പകർന്ന് ഇന്ന് വാരണാസിയിലെ പുതിയ മെഡിക്കൽ കോളേജ് കെട്ടിടത്തിന് തറക്കല്ലിടും. ബനാറസ് ഹിന്ദു സർവകലാശാലയിൽ നാഷണൽ സെൻറർ ഓഫ് എജിംഗിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.