കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെ തലപ്പാവ് ധരിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥനെ ഖാലിസ്ഥാനിയെന്ന് വിളിച്ചെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദം തള്ളി ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. മമത നടത്തുന്ന കള്ള പ്രചാരണമാണ് ഈ സംഭവമെന്ന് അധികാരി പറഞ്ഞു. സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമത മനഃപൂർവ്വം ബിജെപിയെ കരിവാരി തേക്കാൻ നോക്കുകയാണ്. മമതയും പോലീസും കെട്ടിച്ചമച്ച സംഭവമാണിത്. സിഖുകാരോട് ഞങ്ങൾക്ക് എന്നും ബഹുമാനം മാത്രമാണുള്ളത്’- അധികാരി പറഞ്ഞു. സംഭവം രാഷ്‌ട്രീയ വിവാദത്തിന് വഴിവച്ചതിന് പിന്നാലെയാണ് മമതക്ക് മറുപടിയുമായി അധികാരി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം സന്ദേശ്ഖാലി വിഷയം അന്വേഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ പട്ടികവർഗ കമ്മീഷനും സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. സന്ദേശ്ഖാലിയിലെത്തിയ സംഘം പീഡനത്തിനിരയായ സ്ത്രീകളുമായും പ്രദേശവാസികളുമായും സംസാരിച്ചതിന് ശേഷമാണ് സ്ഥലത്ത് നിന്നും മടങ്ങിയത്.