മലപ്പുറം: 17-കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സിദ്ധിഖ് അലിക്കെതിരെ വ്യാപക പരാതി. പ്രായപൂർത്തിയാവാത്ത നിരവധി കുട്ടികളെ കരാട്ടെ അദ്ധ്യാരകനായ പ്രതി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തൽ. ക്ലാസിലെ മുൻ വിദ്യാർത്ഥിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ധരിപ്പിച്ച് ഇയാൾ നിരന്തരം ശരീരത്തിൽ സ്പർശിച്ചിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ സിദ്ധിഖ് അലി ഭീഷണിപ്പെടുത്തിയതോടെ പരാതി പിൻവലിച്ചെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. എടവണ്ണപ്പാറയിൽ മരിച്ച 17-കാരി നേരിട്ട ദുരനുഭവങ്ങൾ തനിക്ക് അറിയാമെന്നും സിദ്ധിഖ് അലി കൊല്ലാൻ വരെ മടിയില്ലാത്തയാളാണെന്നും കുട്ടി പറയുന്നു. താൻ പരമഗുരുവാണെന്നും ശരീരവും മനസും തനിക്ക് സമർപ്പിച്ചാൽ മാത്രമേ രക്ഷപ്പെടാൻ സാധിക്കൂവെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പീഡനം.