ബെംഗളൂരു: ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കിയ ബിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ പരാജയപ്പെട്ടു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് വലിയ തിരിച്ചടി നൽകുന്നതാണ് നീക്കം. ബില്ലിന് രണ്ട് ദിവസം മുൻപ് സംസ്ഥാന നിയമസഭ അംഗീകാരം നൽകിയിരുന്നു.
നിയമസഭ പാസാക്കിയതിന് പിന്നാലെ ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ‘കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ 2024”.
ശബ്ദവോട്ടെടുപ്പ് ആണ് ലെജിസ്ലേറ്റീവ് കൗൺസിലിൽ നടത്തിയത്. ബില്ലിനെ അനുകൂലിച്ച് ഏഴ് വോട്ടുകളും എതിർത്ത് 18 വോട്ടുകളും രേഖപ്പെടുത്തി. മന്ത്രിസഭാംഗമായ രാമലിംഗ റെഡ്ഡിയാണ് കൗൺസിലിൽ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്-ബിജെപി അംഗങ്ങൾ ബില്ലിന്റെ പേരിൽ കടുത്ത വാക്പോരും ഉണ്ടായി. പിന്നാലെ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എം കെ പ്രാണേഷിന്റെ നേതൃത്വത്തിൽ ശബ്ദവോട്ടെടുപ്പ് നടത്തുകയും ബിൽ തള്ളുകയുമായിരുന്നു.