ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, രമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ തല്ലിയതിനും ജുവൈനൽ നിയമപ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 15-നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്ത് സ്കൂളിൽ നിന്നെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് കേസ്.
സ്കൂളിൽ വച്ച് സുഹൃത്തിന് തലകറക്കമുണ്ടായപ്പോൾ പ്രജിത്ത് ഈ കുട്ടിക്കൊപ്പം പൈപ്പിന് സമീപത്തേക്ക് പോയി. എന്നാൽ ക്ലാസിലെത്തിയ അദ്ധ്യാപകൻ ഇരുവരെയും കാണാനില്ലെന്ന് മൈക്കിലൂടെ അറിയിച്ചു. ഇതുകേട്ട് ക്ലാസിലേക്കെത്തിയ ഇരുവരെയും ശരീര പരിശോധന നടത്തുകയും പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ചെയ്തു. നീയൊക്കെ കഞ്ചാവല്ലേ എന്ന് ചോദിച്ചും ഈ അദ്ധ്യാപകൻ അധിക്ഷേപിച്ചു. പിന്നാലെ മറ്റൊരു അദ്ധ്യാപികയും ഇരുവരേയും വിളിച്ചു ചോദ്യം ചെയ്തു. സ്കൂൾ വിട്ടതിന് ശേഷവും ഇരു അദ്ധ്യാപകരും ചേർന്ന് പ്രജിത്തിനെ അപമാനിച്ചു. മറ്റു വിദ്യാർത്ഥികൾ കാൺകെ അദ്ധ്യാപകൻ മർദ്ദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്.
പ്രജിത്തിന്റെ കൂടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും ബസ് സ്റ്റോപ്പിൽ വച്ച് അദ്ധ്യാപകർ ആരെങ്കിലും ഉണ്ടോയെന്ന് പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോട് പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.