തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. നാളെ രാവിലെ അദ്ദേഹം പത്മനാഭന്റെ മണ്ണിൽ എത്തും. തുടർന്ന് 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനമാണ് നാളെ നടക്കുന്നത്.
വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ നിരവധി ആളുകളും കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളായവരും നാളെ സമ്മേളനത്തിൽ പങ്കെടുക്കും. പി സി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടിയുടെ ലയന പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ അദ്ദേഹം സന്ദർശനം നടത്തുകയും 1,800 കോടി രൂപയുടെ മൂന്ന് ബഹിരാകാശ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ ബഹിരാകാശ സഞ്ചാരികളുടെ പേര് വിവരങ്ങളും നാളെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.