ലക്നൗ : ക്ഷേത്രത്തിലെത്തിയ ഭക്തരെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് യോഗി സർക്കാർ . യുപിയിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ ഭക്തരെ ആക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലാണ് നടപടി . സബ് ഇൻസ്പെക്ടർ രാജ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം . രാജേഷ് കുമാർ പാണ്ഡെ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ‘ദർശനത്തിനായി’ മഥുരയിൽ വന്നിരുന്നു. ഇതിനിടെ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് പാണ്ഡെയും , പോലീസുകാരും തമ്മിൽ തർക്കമുണ്ടായി.
പിന്നാലെ തന്നോടും കുടുംബത്തോടും സബ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് കാട്ടി പാണ്ഡെ എസ് പിയ്ക്ക് പരാതി നൽകി. തന്റെ പെൺമക്കളായ പ്രാച്ചിയ്ക്കും , അർച്ചനയ്ക്കും മർദനമേറ്റു, സഹോദരിമാരെ രക്ഷിക്കാൻ വന്ന മകനും മർദനമേറ്റതായി പാണ്ഡേ കൂട്ടിച്ചേർത്തു.
സബ് ഇൻസ്പെക്ടർ രാജ്കുമാറിന്റെ പെരുമാറ്റമാണ് സംഭവത്തിന്റെ മുഴുവൻ കാരണമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ .