ദുബായ്: യുഎഇയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ദുബായ്. ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം 2.46 ദശലക്ഷം ഇന്ത്യൻ പൗരന്മാരാണ് ദുബായ് സന്ദർശിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൊറോണ മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 25 ശതമാനം വർദ്ധനവാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 2023ൽ 1.84 ദശലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യയിൽ നിന്നും ദുബായിലെത്തിയിരുന്നു. 2019ൽ 1.97 ദശലക്ഷം ഭാരതീയരും ദുബായിലെത്തി. ഈ സാഹചര്യത്തിലാണ് അർഹതപ്പെട്ടവർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ-എൻട്രി വിസ നൽകാൻ ദുബായ് തയ്യാറായത്.
ഓരോ തവണ പോകുമ്പോഴും 90 ദിവസം (3 മാസം) ദുബായിൽ തങ്ങാം. കൂടാതെ ഒരു വർഷം പരമാവധി 180 ദിവസമാണ് ദുബായിൽ തങ്ങാൻ കഴിയുക. നിബന്ധനകൾ പാലിച്ച് അപേക്ഷ സമർപ്പിച്ചാൽ 2 മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വിസാ നടപടികൾ പൂർത്തിയാകും.
നിബന്ധനകൾ
4000 ഡോളർ തുകയോ തത്തുല്യമായ വിദേശ കറൻസിയോ അപേക്ഷിതാവിന് ബാങ്ക് ബാലൻസ് (ആറ് മാസം) ഉണ്ടായിരിക്കണം. യുഎഇയിൽ സ്വീകരിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.