ചെന്നൈ: ദളിത് വിഭാഗത്തിൽ നിന്നുള്ള 17-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലത്ത് ഓമല്ലൂരിന് സമീപമാണ് സംഭവം നടന്നത്. പോക്സോ നിയമ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തുവെന്നതാണ് പ്രതികൾക്കെതിരെയുള്ള കേസ്.
ഈ മാസം 13-നാണ് പീഡനം നടന്നത്. പ്രതികൾ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രതികൾ ചിത്രീകരിച്ചിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളിലൊരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.