പട്ന: ബിഹാറിൽ മഹാഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാംഗങ്ങളുടെ (ആർജെഡി-കോൺഗ്രസ്) എണ്ണം കുറഞ്ഞുവരികയാണെന്ന സൂചന നൽകുകയാണ് നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ.
ഭരണകക്ഷി എംഎൽഎമാർ (ബിജെപി-ജെഡിയു) ഇരിക്കുന്നതിനൊപ്പമായിരുന്നു പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാർ നിയമസഭയിൽ സീറ്റുറപ്പിച്ചത്. ഉച്ചഭക്ഷണ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിച്ച സെഷനിൽ പങ്കെടുക്കാൻ ആർജെഡി എംഎൽഎ സംഗീത കുമാരിയും കോൺഗ്രസ് എംഎൽഎമാരായ മുരാരി ഗൗതം, സിദ്ധാർത്ഥ് സൗരവ് എന്നിവരും എത്തിയത് ബിഹാറിലെ ഉപമുഖ്യമന്ത്രിയോടൊപ്പമായിരുന്നു. സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കൂടിയായ സാമ്രാട്ട് ചൗധരിക്ക് ഒപ്പമെത്തിയ പ്രതിപക്ഷാംഗങ്ങൾ ഭരണകക്ഷി പ്രതിനിധികൾക്കൊപ്പം സഭയിൽ ഇരിക്കുകയും ചെയ്തു. ഇതോടെ എൻഡിഎ അംഗങ്ങൾ കയ്യടിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഹാഗഡ്ബന്ധനിലെ മൂന്ന് പേരും എൻഡിഎ പാളയത്തിലേക്ക് എത്തിയെന്ന വാർത്തയാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിഹാറിൽ ഇൻഡി മുന്നണിക്ക് ഇത് രണ്ടാമത്തെ പ്രഹരമാണ്.
ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മൂന്ന് ആർജെഡി എംഎൽഎമാർ പാർട്ടിയിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പിറകെയാണ് വീണ്ടും പ്രതിപക്ഷാംഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായിരിക്കുന്നത്.