കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ വീട്ടിൽക്കയറി ആക്രമണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അമ്പലക്കുന്നേൽ ബബീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുതുകാട് ചെങ്കോട്ടക്കൊല്ലിയിലാണ് സംഭവം. ഈ കഴിഞ്ഞ 26-ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
പ്രതിയുടെ സമീപവാസിയായ അമ്പലകുന്നേൽ സോമന്റെ വീട്ടിലാണ് അതിക്രമം നടത്തിയത്. സോമൻ വീട്ടിലെ കോലായിൽ ഉറങ്ങാൻ കിടക്കവെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ബബീഷ് ഇടിക്കട്ടയും വടിയും ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. നെറ്റിക്ക് സാരമായി മുറിവേറ്റ സോമനും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെട്ടപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് പ്രതി വീടിനുള്ളിൽ കയറി. അടുക്കളയിലെത്തിയ ഇയാൾ ചോറുണ്ടായിരുന്ന പാത്രം നിലത്തിട്ട് ചവിട്ടുകയും ചോറിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു.
ആശുപത്രിയിൽ നിന്നും തിരികെയെത്തിയ സോമനും കുടുംബവും ഭയന്ന് അയൽവാസിയുടെ വീട്ടിലാണ് കിടന്നത്. തൊട്ടടുത്ത ദിവസം രാവിലെയാണ് ഇവർ വീട്ടിലെത്തുന്നത്. പ്രതിയുടെ വീട്ടിലെ നായ അയൽവാസിയെ കടിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.