ന്യൂഡൽഹി: കാർബൺ രഹിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിലൊരു പൊൻതൂവൽ കൂടി. കാർബൺ അംശം അടങ്ങാത്ത, മലിനീകരണം കുറയ്‌ക്കുന്ന ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ റൺ ഉടനെന്ന് കേന്ദ്രം വ്യക്തമാക്കി. ഏപ്രിൽ മുതൽ രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടക്കും. രണ്ട് വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിക്കുകയാണ് ലക്ഷ്യം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം.
ചണ്ഡിഗഡ്-ഡൽഹി-ജയ്പൂർ, അഹമ്മദാബാദ്- മുംബൈ- പൂനെ, ചെന്നൈ- ഹൊസൂർ-ബെംഗളൂരു, കൊൽക്കത്ത- ജംഷഡ്പൂർ, റാഞ്ചി, നാഗ്പൂർ- ഇൻഡോർ എന്നിവിടങ്ങളിലാകും പരീക്ഷണയോട്ടം നടക്കുന്ന റൂട്ടുകളെന്നാണ് പ്രാഥമിക വിവരം. ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കമുള്ളവ പരിശോധിക്കാനാണ് പദ്ധതി. രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണമാകും ഇത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പൂനെയിലെ ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ട്രയലിൽ പങ്കെടുക്കാനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കരാർ ക്ഷണിച്ചിട്ടുണ്ട്. ട്രയലിന്റെ വിലയിരുത്തൽ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കൽ കേന്ദ്രത്തിന് കൈമാറും.
സൗരോർജ്ജം, കാറ്റ് അടക്കമുള്ള പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. കാർബണിന്റെ അംശം അടങ്ങാത്ത ഊർജ്ജ സ്രോതസാണ് ഹൈഡ്രജൻ. എന്നിരുന്നാലും ഇതിനെ വേർതിരിക്കുന്ന പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നവയാണ്. ഇത് പരിഹരിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രധാനമന്ത്രി ഇന്നലെ നീറ്റിലിറക്കിയിരുന്നു.