ബെംഗളൂരു: രാമേശ്വരം കഫേയിൽ സംഭവിച്ചത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ന് ഉച്ചയോടെയായിരുന്നു കഫേയിൽ സ്‌ഫോടനമുണ്ടായത്. സംഭവസമയത്ത് കഫേയിൽ ഉണ്ടായിരുന്ന ഒമ്പതോളം പേർക്ക് പരിക്കേറ്റു. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരുടെ നില തൃപ്തികരമാണ്. കഫേയിൽ അജ്ഞാതനായ ഒരാൾ ബാഗ് ഉപേക്ഷിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ അറിയിച്ചു.
ഭക്ഷണം കഴിക്കാനെത്തിയ ആരോ ഉപേക്ഷിച്ച ബാഗിൽ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് കടയുടമ പറഞ്ഞിരുന്നു. സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി വരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും പോലീസ് അറിയിച്ചു. കഫേയിലേയും സമീപത്തെയും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.