വയനാട്: വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായി മാറുകയാണ് എബിവിപി. പൂക്കോട് വെറ്റിനറി കോളേജ് രണ്ടം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന ഉപവാസ സമരത്തിന് ജനകീയ പിന്തുണ. എബിവിപിയുടെ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തുന്നത് നിരവധി അമ്മമാരാണ്. കടുത്ത വേനൽ ചൂടിനെ പോലും മറികടന്നാണ് ഇവർ സമരപന്തലിലേക്ക് എത്തുന്നത്.
സമരപന്തൽ കെട്ടാനും സൗകര്യങ്ങൾ ഒരുക്കാനും എത്തുന്നത് അമ്മമാരാണ്. വയനാടിന്റെ തണുപ്പിൽ നിന്ന് രക്ഷനൽകാൻ വിറകും പുതപ്പും തലയിണയുമടക്കം പ്രതിഷേധക്കാർക്ക് നൽകുന്നതും ഇവരാണ്. പകലന്തിയോളം ഇവർ സമരപന്തലിൽ നിറയുന്നു. എസ്എഫ്ഐ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചും പ്രദേശവാസികൾ എബിവിപി പ്രവർത്തകരോട് പറഞ്ഞു. നേരിട്ടെത്താൻ സാധിക്കാത്ത വിദ്യാർത്ഥികളും എബിവിപിക്ക് പിന്തുണ അറിയിക്കുന്നുണ്ട്.
കോളേജിന് അകത്തും പുറത്തും എസ്എഫ്ഐ നടത്തുന്ന ഹീനകൃത്യങ്ങളെ കുറിച്ചും സമരപന്തലിൽ എത്തുന്നവർ പ്രതിഷേധക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്. ചില അദ്ധ്യപകരുടെ സഹായത്തോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ഇതെല്ലാം ചെയ്യുന്നതെന്ന് അമ്മമാർ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ മനോജും ജില്ലാ സെക്രട്ടറി യദു കൃഷ്ണനുമാണ് ഉപവാസ സമരം നയിക്കുന്നത്. മരണപ്പെട്ട സിദ്ധാർത്ഥിന്റെ വീട് എബിവിപി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രവർത്തകരും സന്ദർശിച്ചിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും എബിവിപി പറഞ്ഞിരുന്നു.