ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഫേയിയിലെ ക്യാഷ് കൗണ്ടറിലെ ദൃശ്യങ്ങളും സമീപത്തെ ബസ്റ്റോപ്പിൽ നിന്നുള്ള ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. തൊപ്പി ധരിച്ച്, കണ്ണട വെച്ച 28 നും 30 നും ഇടയിൽ പ്രായമുള്ള ആളുടെ ദൃശ്യമാണ് പുറത്തുവന്നത്.
കഫേയ്‌ക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസിറങ്ങി വരുമ്പോഴുള്ള ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കഫേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തൊപ്പികൊണ്ട് മുഖം മറയ്‌ക്കുന്നത് വ്യക്തമാണ്. ബില്ല് ചെയ്ത് ഭക്ഷണം വാങ്ങിയ യുവാവ് അത് കഴിക്കാതെ മേശയിൽ വച്ച് പോവുകയായിരുന്നു. ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു. പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. എൻ.ഐ.എ. സംഘവും ബോംബ് സ്‌ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.