തിരുവനന്തപുരം: ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വികസനത്തെ കുറിച്ച് വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തുമെന്നും കേരളത്തിനും തിരുവനന്തപുരത്തും ലഭിക്കാത്ത വികസനത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരുവനന്തപുരത്തെ ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം സന്തോഷവും അഭിമാനവും നൽകുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർക്ക് നന്ദി അറിയിക്കുന്നു. ജനങ്ങൾ ശക്തരാണ്. ആരെ വിജയിപ്പിക്കണമെന്ന് അവർ തീരുമാനിക്കും. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായക വിധിയുണ്ടായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.