ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും വിഭാഗീയത. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ അഞ്ച് സിപിഎം പ്രവർത്തകർ പാർട്ടി അംഗത്വം രാജിവച്ചു. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ പാർട്ടിയിലേക്ക് തിരികെ എടുത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിവച്ചത്. മഹിള അസോസിയേഷൻ ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന മൂന്ന് വനിതാ നേതാക്കളടക്കമാണ് രാജി സമർപ്പിച്ചത്.
കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയായ മുൻ എൽസി സെക്രട്ടറി സാബുവിനെ മൂന്ന് മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്. ഇതിനെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാണ് രാജി. സ്മാരകം തകർത്ത കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.