തൃശൂർ ; ലൂര്‍ദ് പള്ളിയില്‍ നടനും ബിജെപി നേതാവുമായസുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തിൽ പ്രതികരണവുമായി ശില്‍പി അനു അനന്തൻ . ലൂര്‍ദ് പള്ളിയില്‍ നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് അനു അനന്തന്റെ പ്രതികരണം വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
‘ സ്വര്‍ണ്ണകിരീടം ആയിരിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊന്നും നോക്കേണ്ടതില്ല. നല്ലൊരു തങ്കകിരീടം മാതാവിന് സമര്‍പ്പിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അളവോ കാര്യങ്ങളോ നോക്കരുത്. ഭംഗിയായിരിക്കണമെന്ന് പറഞ്ഞു. 17 ദിവസമെടുത്തു. കിരീടം പണിയാന്‍ സുരേഷ് ഗോപി കുറച്ച് സ്വര്‍ണ്ണം തന്നിരുന്നു. ഞാനത് തൂക്കി നോക്കിയില്ല. ഉപയോഗിച്ച സ്വര്‍ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു ‘ എന്നായിരുന്നു അനു അനന്തന്റെ വാക്കുകള്‍.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.